ചൊവ്വാഴ്ച, സെപ്റ്റംബർ 06, 2011

ഇളയ മകള്‍

അമ്മാവന്റെ വീട്ടിലെ മുറ്റത്തു ‍ നിന്നും അകത്തേക്ക് കയറിയപ്പോള്‍, എന്തോ ഒരു മോശമായ ഗന്ധം മൂക്കില്‍ അടിച്ചുകയറി. മൂക്ക് ഒന്നുകൂടി ആഞ്ഞു വലിച്ചു. അതെ എന്തോ സംഭവിച്ചിട്ടുണ്ട്. മൂക്ക് വിടര്‍ത്തി  ഗന്ധത്തിന്റെ  ഉറവിടം തേടി അകത്തളത്തു നിന്നും ഓരോ മുറിയിലും ഞാന്‍ കയറിയിറങ്ങി. രോഗിയായ അമ്മാവന്റെ മുറിയിലെത്തിയപ്പോള്‍ ഗന്ധത്തിന്റെ  ശക്തി കൂടി. ഇവിടെ തന്നെ. ഉറവിടം പിടി കിട്ടി. വാത രോഗം പിടിപെട്ടു മാസങ്ങളായി അദ്ദേഹം കട്ടിലില്‍ തന്നെയായിരുന്നു. അത്യാവശ്യം ഒന്നിനും രണ്ടിനും  പോവാന്‍ ആരുടേയെങ്കിലും സഹായത്തോടെ എഴുന്നേല്‍ക്കും .
ഇപ്പഴദ്ദേഹം അതാ മുറിയിലെ അറ്റാച്ചട് ‌കക്കൂസിന്റെ വാതിന്നരികിലുള്ള ചുമരില്‍ ചാഞ്ഞു നില്‍ക്കുന്നു. ഒന്നും രണ്ടും മുറിയില്‍  തന്നെ നടത്തിയിട്ടുണ്ട്. എന്നെ കണ്ടതും ഒരു നിസ്സഹായതയുടെ ഭാവം അദ്ദേഹത്തിന്‍റെ മുഖത്തു നിറഞ്ഞു.
"ഒത്തിരി  നേരായി  വിളിക്കുന്നു...ആരും വന്നില്ല. അവസാനം ഞാന്‍ തന്നെ എഴുന്നേറ്റു  നടന്നു. പക്ഷെ... "
പാവം. അദ്ദേഹത്തിന്‍റെ നിസ്സഹായതോടെയുള്ള ആ ക്ഷമ ചോദിക്കല്‍ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. മനുഷ്യന് ആരോഗ്യം നഷ്ട്ടപ്പെട്ടു മറ്റുള്ളവരുടെ സഹായത്തിനായി നിസ്സഹായതോടെ നോക്കി നില്‍ക്കുന്നതിലും ഭേദം മരണമാണ്.
" എന്താ ഇവിടെ...എന്താ മണം ഇവിടെ.." അദ്ദേഹത്തിന്‍റെ മകന്റെ ഭാര്യ ഒച്ചയുണ്ടാക്കി മുറിയിലെത്തി. ഒന്നും രണ്ടും കണ്ടപ്പോള്‍ ഒച്ച കൂടി.
" അയ്യോ  എന്താ ഇത്..ചെറിയ കുട്ടികളെപ്പോലെ.. എനിക്കിത് കാണാന്‍ വയ്യ. ഞാന്‍ പുറത്തു പോവാന്‍ ഇറങ്ങുകയായിരുന്നു. അമ്മ വരുന്നത് വരെ കാത്തുനില്‍ക്ക്".
അവര്‍ കൊച്ചു മകന്റെ കയ്യും പിടിച്ചു പുറത്തേക്കോടി.

    ഞാന്‍ അദ്ദേഹത്തെ നോക്കി. അദ്ദേഹം ചുമരില്‍ തല ചായ്ച്ചു  കണ്ണടച്ച് നില്‍ക്കയായിരുന്നു. കണ്ണില്‍ നിന്നും നീര്‍ ഒലിച്ചിറങ്ങി നരച്ച  താടിരോമങ്ങളെ  നനച്ചിരുന്നു. ആരോഗ്യമുള്ളപ്പോള്‍ എത്ര അഭിമാനത്തോടെ ജീവിച്ച മനുഷ്യന്‍. എല്ലാവരും എത്ര ബഹുമാനത്തോടെയും സ്നേഹത്തോടെയായിരുന്നു  പെരുമാറിയിരുന്നത്. നല്ല കാലത്ത് സ്വന്തം പേരിലുള്ള സ്വത്തുക്കള്‍  വീതം വെച്ചത്  ഇപ്പോള്‍ അദ്ദേഹത്തെ  അത്രമാത്രം  നിസ്സഹായനാക്കിത്തീര്‍ത്തിരിക്കുന്നു . 
 
മുറിയിയുടെ ‍ വാതില്‍ക്കല്‍ വലിയ ശബ്ദത്തോടെ മൂത്ത മകള്‍‍.
"എന്താ അച്ഛാ ഇത്? ചേട്ടന്ടെ ആള്‍ക്കാരെ കണ്ടില്ലേ അച്ഛാ..  ഇത്തിരി  നേരം കൂടി കാത്തുനിന്നാല്‍ അമ്മയിങ്ങെത്തുമായിരുന്നില്ലേ?"  മുറിയുടെ വാതില്‍ വലിച്ചടച്ചുകൊണ്ട് അവരും  പോയി.

"സാരമില്ല ഞാന്‍ സഹായിക്കാം" ഞാന്‍ അദ്ദേഹത്തിനടുത്തെക്ക് നീങ്ങി.
പെട്ടെന്ന് അടച്ച വാതില്‍ തുറന്നു ഒരു കുഞ്ഞു ശബ്ദം.
"എന്താ അച്ഛാ പറ്റിയത്?" പുഞ്ചിരിയോടെ അദ്ദേഹത്തിന്‍റെ ഇളയ മകള്‍. എട്ടാം ക്ലാസ്സുകാരി. അവളെ കണ്ടതും അദ്ദേഹത്തിന്‍റെ മുഖം വിടര്‍ന്നു.
" സാര്യല്ലച്ച്ചാ, വരൂ ഞാന്‍ കക്കൂസ്സില്‍ കൊണ്ടാക്കാം."
അവള്‍ അദ്ദേഹത്തിന്‍റെ കൈ പിടിച്ചു കക്കൂസ്സില്‍ ‍ കൊണ്ടുപോയിരുത്തി. മുറിക്കു പുറത്തു പോയി കുറെ തുണികളുമായി വന്നു. നിലത്തുള്ള എല്ലാ കച്ചറകളും എടുത്തു വെളിയിലേക്ക് പോയി. വീണ്ടും തുണികളുമായി വന്നു നിലത്തിരുന്നു തുടച്ചു വൃത്തിയാക്കുന്ന കാഴ്ച എന്റെ കണ്ണില്‍ വെള്ളം നിറച്ചു.....എന്തേ ഇങ്ങനെയുള്ള മനസ്സുകള്‍ ദൈവം എല്ലാവര്‍ക്കും നല്‍കിയില്ല.
"കഴിഞ്ഞോ അച്ഛാ..." കക്കൂസിന് പുറത്തു നിന്നും അവള്‍ ചോദിച്ചു..
"കഴിഞ്ഞു മോളെ.." അവള്‍ അദ്ദേഹത്തെ ചുമലില്‍ താങ്ങി കട്ടിലിനടുത്തേക്ക് നടന്നു നീങ്ങി....
വികലമായ മനസ്സുകള്‍ നിറഞ്ഞു നില്‍ക്കുന്ന  ഈ ലോകത്ത് നല്ല മനസ്സുകളെ കുറച്ചെങ്കിലും ദൈവം സൃഷ്ടിചിട്ടില്ലായിരുന്നെങ്കില്‍ ലോകക്രമം  എന്താകുമായിരുന്നു?   

2 അഭിപ്രായങ്ങൾ:

  1. നല്ല കഥ....ഹൃദയത്തില്‍ തൊട്ടു...
    ഭാവിയുണ്ട്...എഴുത്ത് തുടരട്ടെ....
    പിന്നെ, അവസാനത്തെ ആ ചോദ്യത്തിനുള്ള മറുപടി...നല്ലവനെയും കെട്ടവനെയും എല്ലാം സൃഷ്ടിക്കുന്നത് ദൈവം അല്ലേ?
    എന്തിനാണ് ദൈവം മനുഷ്യ മനസ്സില്‍ തിന്മ കടത്തി വിടുന്നത്? സര്‍വ്വ ചരാചരങ്ങളെയും കൊണ്ട് തിന്മ ചെയ്യിപ്പിക്കുന്നത് ദൈവമാണ്?
    അപ്പോള്‍ ആരാണ് യഥാര്‍ത്ഥ തെറ്റുകാരന്‍?

    മറുപടിഇല്ലാതാക്കൂ
  2. വളരെ നന്നായിരിക്കുന്നു ഇക്ക്ബാല്‍ക്കാ...കഥാകാരന്‍ ഇനീം വളരാനുണ്ട്. എഴുതി തെളിയട്ടെ..ആശംസകള്‍...

    [ എല്ലാ ജീവികളും ഒരു പോലിരുന്നാല്‍ ലോകം എങ്ങിനുണ്ടാവും? ഭൂമിയിലെ മരങ്ങള്‍ ഒരു പോലെ! പൂക്കള്‍ ഒരു പോലെ!...ആവര്‍ത്തന വിരസമാവും ല്ലെ?..
    നന്മകള്‍ മാത്രമായി ദൈവം സൃഷ്‌ടിപ്പ് നടത്തിയില്ലെന്നാരു പറഞ്ഞു? ഉണ്ട്. നന്മകള്‍ മാത്രമായി, അനുസരിക്കാന്‍ മാത്രമറിയുന്നവര്‍ ഉണ്ട്. അതാണ്‌ മാലാഖമാര്‍...അതിനു ശേഷം നന്മയും തിന്മയും ഉള്ള നന്മകള്‍ തിരിച്ചറിയാന്‍ വിവേചന ശക്തിയുള്ള മനുഷ്യനെ സൃഷ്ടിച്ചു...തിന്മയുടെ പ്രതിരൂപം സാത്താനാണ്‌. തിന്മ ചെയ്യിപ്പിക്കുന്നത് സാത്താനാണ്‌. ദൈവമല്ല..മഹേഷേട്ടന്‍ ദിവസോം വൈകുന്നേരം സന്ധ്യ്ക്ക് വിളക്ക് വെച്ചിട്ട് നല്ല ബുദ്ധി തരണേ എന്ന് പ്രാര്‍ത്ഥിക്കണേ...മറക്കരുത്...]

    മറുപടിഇല്ലാതാക്കൂ