വെള്ളിയാഴ്‌ച, സെപ്റ്റംബർ 09, 2011

ഉപ്പയിത്ത...

എന്റെ ബാപ്പയുടെ വീട് മയ്യഴിപ്പുഴയുടെ  തീരത്താണ്. ഒരു പഴയ തറവാട്.  മുമ്പെങ്ങോ  വാഹനങ്ങള്‍ക്ക് ഓടാന്‍ വേണ്ടി  പുഴയുടെ ഭാഗത്തുള്ള  തറവാടിന്റെ ഭൂമിയെ  രണ്ടായി കീറിമുറിച്ചു കൊണ്ട് പാത സൃഷ്ടിചചത് കൊണ്ടാവാം  മുന്മുറ്റത്തിന്റെ  ഒരു ഭാഗം  റോഡിനപ്പുറത്താണ്. അതുകൊണ്ട്  പുഴയും റോഡിനപ്പുറത്തേക്ക് വഴിമാറി.  അടുത്തുള്ള  വീടുകളിലെ  ഭൂമിയും വിട്ടുകൊടുത്തത് കൊണ്ട്  ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക്  എത്തിച്ചേരാന്‍ നല്ല  വീതിയുള്ള റോഡുണ്ടായി.  തറവാടിന്റെ  പൂമുഖത്തിരുന്നാല്‍ പുഴ ഒഴുകുന്നത്‌  കാണാം. പുഴക്കപ്പുറം അന്യ സംസ്ഥാനം. കേരളം.

ബാല്യകാലത്ത്‌  പുഴയ്ക്കു സമാന്തരമായി കിടക്കുന്ന ഈ പാതയിലൂടെ  ബാപ്പയുടെ കൈ പിടിച്ചു തറവാട്ടില്‍ വരുന്നത് ഓര്‍മ്മയുണ്ട്. കിഴക്കോട്ടു നിന്നും വരുമ്പോള്‍ എന്റെ വലതു വശത്തൂടെ  ഒഴുകുന്ന  മയ്യഴിപ്പുഴയോടൊപ്പം ഞാന്‍  നടത്തമത്സരം നടത്തും. പുഴയില്‍ ഒഴുകുന്ന തെങ്ങോലയോ മറ്റോ ആയിരിക്കും പുഴയുടെ അടയാളം.  ഇങ്ങിനെ കുണുങ്ങി കുണുങ്ങി എവിടെക്കാണീ മൊഞ്ചത്തിപ്പുഴ  ഒഴുകിപ്പോവുന്നതെന്ന്  അന്ന് ഞാന്‍ ചിന്തിച്ചിരുന്നു. പിന്നീട് അറിഞ്ഞു. അങ്ങകലെ ഈ മൊഞ്ചത്തിയെ ഒരു ഭീമന്‍ കാമുകന്‍ കടല്‍  കാത്തിരിപ്പുണ്ട്‌. കാമുകനുമായി ഇണ ചേരാന്‍ പോവുകയാണീ കുസൃതിക്കാരി  പുഴ.  അതല്ലേ ഈ പുഴയ്ക്കു ഇത്രയേറെ സന്തോഷം.

ബാപ്പാന്റെ കൈ പിടിച്ചു കൊണ്ട് തറവാട്ടിലെ പൂമുഖത്തേക്ക്‌  കയറിപ്പോവുമ്പോള്‍ ഞങ്ങള്‍ ഉപ്പയിത്ത എന്ന് വിളിക്കുന്ന ബാപ്പേടെ കൊച്ചുപെങ്ങള്‍ ഓടി വന്നു എന്റെ കൈ പിടിച്ചു അകത്തേക്ക് കൊണ്ടുപോവും. അലമാരയില്‍ നിന്നും മിട്ടായി എടുത്തുതരും. സ്നേഹത്തോടെ  എന്റെ തലയില്‍ തലോടും. ഹോര്‍ലിക്സ് ഉണ്ടാക്കി കുടിപ്പിക്കും.
 
കൊച്ചു നാളില്‍ തന്നെ ബാപ്പ ഞങ്ങളെ വിട്ടുപിരിഞ്ഞു. തറവാടുമായുള്ള ബന്ധവും പിരിഞ്ഞു. പിന്നീടു  മറുനാട്ടില്‍  ജോലിക്ക്  പോയി. ഇടയ്ക്കു  നാട്ടില്‍ എത്തുമ്പോള്‍  തറവാട്ടില്‍  കയറിയിറങ്ങും. തറവാട്ടിലേക്ക് പോവുമ്പോള്‍ പുഴയുടെ അരികിലുള്ള പാതയിലൂടെ   ബാല്യകാല  അനുഭവങ്ങള്‍  പരസ്പരം കൈമാറി ഞാനും പുഴയ്ക്കൊപ്പം നടക്കും.
പുഴയുടെ കറുത്തിരുണ്ട മുഖം കണ്ടിട്ട്, വ്യസനത്തോടെ ഒരു നാള്‍ ഞാന്‍ അന്വേഷിച്ചു. "നിന്റെ സൌന്ദര്യത്തിനു എന്ത് പറ്റി, പഴയ കുസൃതിത്തരവുമില്ല"?
  "കണ്ടില്ലേ.. നിന്റെ ആളുകള്‍ എല്ലാ പാഴ്വസ്തുക്കളും  എന്റെ നെഞ്ജത്തല്ലേ കൊണ്ടുവന്നിടുന്നത്. എന്റെ  സൌന്ദര്യം ആസ്വദിക്കുവാന്‍ ആരും വരുന്നുമില്ല.  എന്നെ  സംരക്ഷിക്കുവാനും  ആര്‍ക്കും താല്പര്യമില്ലിപ്പോള്‍. എന്റെ കാമുകനും എന്നെ സ്വീകരിക്കാതിരിക്കുമോയെന്നാണെന്റെ ഭയം ". ശെരിയാണ്. ദേശത്തെ ജനങ്ങള്‍ മുഴുവനും എല്ലാ നാറുന്ന വസ്തുക്കളും ഈ പുഴയിലേക്കാണ് ഇപ്പോള്‍ വലിച്ചെറിയുന്നത്. ആര്‍ക്കും ഒരു സ്നേഹവുമില്ല പുഴയോട്.  പാവം പുഴ.

തറവാട്ടില്‍ കയറുമ്പോള്‍ വാതുക്കല്‍ ഉപ്പയിത്ത ഉണ്ടെങ്കില്‍ കൈപിടിച്ച് അവരുടെ കൊച്ചു മുറിയിലെ  കട്ടിലില്‍ കൊണ്ടുപോയി ഇരുത്തും. എന്റെ അടുത്തുത്തന്നെ ഇരുന്നു കുറെ നേരത്തേക്ക് കൈ  മുറുക്കിപ്പിടിച്ചിങ്ങനെയിരിക്കും. കൊച്ചി തട്ടവും പെങ്കുപ്പായവും വെള്ള  തടുപ്പുമാണ് ഉപ്പയിത്തയുടെ  വേഷം. ഭാരം കൊണ്ട് താഴേക്കു നീണ്ടു കിടക്കുന്ന  കാതില്‍  സ്വര്‍ണ്ണത്തിന്റെ അലിക്കത്ത്   നിറഞ്ഞു നില്‍ക്കുന്നുണ്ടാവും.
മോന് സുഖം തന്നെയല്ലേ.. ചോദ്യത്തോടൊപ്പം  ആ ചുളിഞ്ഞ നിഷ്കളങ്കമായ മുഖത്തു സ്നേഹം വിരിയും. ആ കുഴിഞ്ഞ കണ്ണുകളില്‍ നനവ്‌ പ്രത്യക്ഷപ്പെടും. സ്നേഹം കൊണ്ടുള്ള  കണ്ണുനീര്‍. പിന്നീട് പെട്ടെന്ന് ഓര്‍മ്മ വന്ന പോലെ മുറിക്കു പുറത്തേക്ക് നോക്കി  പറയും... "മോളെ ന്റെ മോനിക്ക് ചായ കൊണ്ടാ.."  എന്റെ ഉപ്പയിത്ത നിഷ്ക്കളങ്കയായിരുന്നു. അവരുടെ ഓരോ വാക്കിലും സ്നേഹം നിറഞ്ഞു തുളുമ്പും.

ആ വര്‍ഷവും ഞാന്‍ ലീവിന് നാട്ടില്‍ എത്തി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പെങ്ങളുടെ ഫോണ്‍.  "എടാ നമ്മളെ ഉപ്പയിത്താനെ  ആശ്വത്ത്രിയില്‍  കൊണ്ടുപോയിന് ..ബോധമില്ല പോലും. നമ്മക്ക് പോവ്വാടാ."
ആശുപത്രിയില്‍ എന്നെ കണ്ടിട്ടും മോനെ ഉക്കു എന്ന് പറഞ്ഞെഴുന്നേറ്റു എന്റെ കൈ  പിടിക്കാത്ത ഉപ്പയിത്താനെ ഞാന്‍ നോക്കി നിന്നു.
 "പെട്ടെന്നുണ്ടായ സ്ട്രോക്കാണ്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ബോധം  തിരിച്ചുകിട്ടുന്ന  കാര്യം സംശയമാണ്. പ്രായവുമുണ്ടല്ലോ." അവിടെയുള്ളവരുടെ വിശദീകരണം.
മതി ഇനിയൊന്നും കേള്‍ക്കേണ്ട. മനസ്സ് വിങ്ങുകയായിരുന്നു. എന്നെ മോനെ എന്ന് വിളിക്കാന്‍,  എന്റെ കൈപ്പിടിച്ചിരിക്കാന്‍, എന്നെ തലോടാന്‍ ഇനി എന്ടുപ്പയിത്താക്കാവില്ലെന്നോ..?
 
വീട്ടില്‍ എത്തിയിട്ടും മനസ്സില്‍ കണ്ണടച്ചു കിടക്കുന്ന ഉപ്പയിത്താന്റെ മുഖം.
ദിവസങ്ങള്‍ ഏറെ പിന്നിട്ടിട്ടും ഉപ്പയിത്ത ആശുപത്രി കിടക്കയില്‍ ഏതോ ലോകത്ത് ബോധമില്ലാതെ തന്നെ കിടക്കുകയായിരുന്നു.
ഒരു ദിവസം പെങ്ങളുടെ ഫോണ്‍ വീണ്ടും. "എടാ ഉപ്പയിത്താനെ തറവാട്ടില്‍ തന്നെ കൊണ്ടന്നു". 
"വല്ല മാറ്റവും"
"ഇല്ല അങ്ങനെത്തന്നെ ഇപ്പളും"

ഞാന്‍ ‍പുഴയുടെ സമാന്തര പാതയിലൂടെ നടന്നു. പുഴയും അന്തരീക്ഷവും നിശബ്ദതയില്‍. പുഴ ഒഴുകുന്നില്ലേ. പുഴയോട് ചോദിക്കണമെന്നുണ്ട് എന്ത് പറ്റിയെന്നു. പക്ഷെ ഞാനും മൌനം പൂണ്ടു. എന്റെ ദുഖത്തില്‍ കൂട്ടുകൂടുകയാണോ പുഴയും?       
ഞാന്‍ തറവാട്ടിലെ പൂമുഖത്ത് കയറി. എന്റെ കൈ പിടിച്ചു  മുറിയില്‍ കൊണ്ടുപോവാന്‍ ആരും വന്നില്ല. ഞാന്‍ തന്നെ അകത്തു കയറി.
ഉപ്പയിത്ത വേറൊരു  മുറിയില്‍  ആശുപത്രിയില്‍  കണ്ട അതേ അവസ്ഥയില്‍ കിടക്കുന്നു.
കട്ടിലിന്റെ മുമ്പിലുള്ള കസേരയില്‍ ഞാന്‍ ഇരുന്നു. ഉപ്പയിത്താനെ ഞാന്‍ ഇമ വെട്ടാതെ നോക്കിയിരുന്നു. ട്യൂബിലൂടെ മാത്രമുള്ള ദ്രാവക രൂപത്തിലുള്ള ഭക്ഷണം അവരെ ഏറെ ക്ഷീണിപ്പിച്ചിരിക്കുന്നു. കണ്ണുകള്‍  പിന്നെയും കുഴിയിലാണ്ടിരിക്കുന്നു. കവിളുകള്‍ ഏറെ ഒട്ടിപ്പോയിരിക്കുന്നു.
അവരുടെ  നീണ്ടു മെലിഞ്ഞ കൈ  മെല്ലെ ഞാന്‍  എന്റെ കൈകളിലെടുത്തു. ഉപ്പയിത്ത കണ്ണ് തുറന്നു ഉക്കു എന്ന് വിളിക്കുന്നത്‌  കേള്‍ക്കാന്‍ എന്റെ മനസ്സ് കൊതിച്ചു.  എന്റെ മനസ്സില്‍ നിന്നും  ഒരു വിളിയുയര്‍ന്നു. "ഉപ്പയിത്താ..ഇത് ഞാനാ ഇക്കു " അത് ശബ്ദമായി പുറത്തേക്കൊഴുകി. അതവരുടെ കാതിലൂടെ ഹൃദയത്തില്‍ കൊണ്ടുവോ? അവരുടെ കൈ അനങ്ങി. എന്റെ കൈകള്‍ അവര്‍  മുറുക്കി പിടിച്ചു. അടഞ്ഞ മിഴികള്‍  ഇളകാന്‍  തുടങ്ങി.  മുഖത്ത്  എന്തൊക്കെയോ  ഭാവങ്ങള്‍ വിരിയുന്നു. 
.....തീര്‍ന്നു. നിമിഷങ്ങള്‍ മാത്രം. എല്ലാ ചലനങ്ങളും അവസാനിച്ചു....
എന്ടടുത്തു നിന്ന ഉപ്പയിത്താടെ മോള്‍ സന്തോഷത്തോടെ വിളിച്ചു കൂവി. ഉമ്മ അനങ്ങി. അബോധാവസ്ഥയിലായതിനു  ശേഷമുള്ള ആദ്യത്തെ ചലനം. ഞാന്‍ കുറെ നേരത്തേക്ക് സ്തബ്ധനായിരുന്നു. അബോധാവസ്ഥയില്‍  പോലും എന്റെ ശബ്ദം  തിരിച്ചറിഞ്ഞു  പ്രതികരിക്കുന്ന സ്നേഹം. ഈ സ്നേഹത്തെ ഞാന്‍ എന്ത്  പേരിട്ടു  വിളിക്കണം.  എന്തിനെന്നെ  ഇങ്ങനെ സ്നേഹിക്കുന്നു  ഉപ്പയിത്താ....  ഞാന്‍ ബാല്യകാലത്ത് തന്നെ  ബാപ്പയും ഉമ്മയും നഷ്ട്ടപ്പെട്ട  യത്തീം ആയതുകൊണ്ടാണോ, അല്ലേല്‍ നിങ്ങളുടെ പ്രിയപ്പെട്ട ആങ്ങളയുടെ മകനായതുകൊണ്ട് മാത്രമോ... മറ്റെന്താണെന്നിലുള്ളത് ഇത്ര സ്നേഹിക്കപ്പെടുവാന്‍...???
 
ഞാന്‍ ദുബായില്‍ തിരിച്ചെത്തി ഒരു മാസത്തിനു  ശേഷം  പെങ്ങളുടെ  ഫോണ്‍ "നമ്മളെ ഉപ്പയിത്ത പോയെടാ..." എന്റെ ജീവിതത്തിന്റെ ഒരു കാലഘട്ടം അവസാനിച്ചു..

  ഈ ആധുനിക കാലഘട്ടത്തില്‍ ഇത്ര മാത്രം നിസ്സ്വാര്തമായ സ്നേഹം‍ കാഴ്ച വെക്കാന്‍ കഴിയുന്ന മനസ്സുള്ളവര്‍ എത്ര പേരുണ്ടാവും?  

ചൊവ്വാഴ്ച, സെപ്റ്റംബർ 06, 2011

ഇളയ മകള്‍

അമ്മാവന്റെ വീട്ടിലെ മുറ്റത്തു ‍ നിന്നും അകത്തേക്ക് കയറിയപ്പോള്‍, എന്തോ ഒരു മോശമായ ഗന്ധം മൂക്കില്‍ അടിച്ചുകയറി. മൂക്ക് ഒന്നുകൂടി ആഞ്ഞു വലിച്ചു. അതെ എന്തോ സംഭവിച്ചിട്ടുണ്ട്. മൂക്ക് വിടര്‍ത്തി  ഗന്ധത്തിന്റെ  ഉറവിടം തേടി അകത്തളത്തു നിന്നും ഓരോ മുറിയിലും ഞാന്‍ കയറിയിറങ്ങി. രോഗിയായ അമ്മാവന്റെ മുറിയിലെത്തിയപ്പോള്‍ ഗന്ധത്തിന്റെ  ശക്തി കൂടി. ഇവിടെ തന്നെ. ഉറവിടം പിടി കിട്ടി. വാത രോഗം പിടിപെട്ടു മാസങ്ങളായി അദ്ദേഹം കട്ടിലില്‍ തന്നെയായിരുന്നു. അത്യാവശ്യം ഒന്നിനും രണ്ടിനും  പോവാന്‍ ആരുടേയെങ്കിലും സഹായത്തോടെ എഴുന്നേല്‍ക്കും .
ഇപ്പഴദ്ദേഹം അതാ മുറിയിലെ അറ്റാച്ചട് ‌കക്കൂസിന്റെ വാതിന്നരികിലുള്ള ചുമരില്‍ ചാഞ്ഞു നില്‍ക്കുന്നു. ഒന്നും രണ്ടും മുറിയില്‍  തന്നെ നടത്തിയിട്ടുണ്ട്. എന്നെ കണ്ടതും ഒരു നിസ്സഹായതയുടെ ഭാവം അദ്ദേഹത്തിന്‍റെ മുഖത്തു നിറഞ്ഞു.
"ഒത്തിരി  നേരായി  വിളിക്കുന്നു...ആരും വന്നില്ല. അവസാനം ഞാന്‍ തന്നെ എഴുന്നേറ്റു  നടന്നു. പക്ഷെ... "
പാവം. അദ്ദേഹത്തിന്‍റെ നിസ്സഹായതോടെയുള്ള ആ ക്ഷമ ചോദിക്കല്‍ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. മനുഷ്യന് ആരോഗ്യം നഷ്ട്ടപ്പെട്ടു മറ്റുള്ളവരുടെ സഹായത്തിനായി നിസ്സഹായതോടെ നോക്കി നില്‍ക്കുന്നതിലും ഭേദം മരണമാണ്.
" എന്താ ഇവിടെ...എന്താ മണം ഇവിടെ.." അദ്ദേഹത്തിന്‍റെ മകന്റെ ഭാര്യ ഒച്ചയുണ്ടാക്കി മുറിയിലെത്തി. ഒന്നും രണ്ടും കണ്ടപ്പോള്‍ ഒച്ച കൂടി.
" അയ്യോ  എന്താ ഇത്..ചെറിയ കുട്ടികളെപ്പോലെ.. എനിക്കിത് കാണാന്‍ വയ്യ. ഞാന്‍ പുറത്തു പോവാന്‍ ഇറങ്ങുകയായിരുന്നു. അമ്മ വരുന്നത് വരെ കാത്തുനില്‍ക്ക്".
അവര്‍ കൊച്ചു മകന്റെ കയ്യും പിടിച്ചു പുറത്തേക്കോടി.

    ഞാന്‍ അദ്ദേഹത്തെ നോക്കി. അദ്ദേഹം ചുമരില്‍ തല ചായ്ച്ചു  കണ്ണടച്ച് നില്‍ക്കയായിരുന്നു. കണ്ണില്‍ നിന്നും നീര്‍ ഒലിച്ചിറങ്ങി നരച്ച  താടിരോമങ്ങളെ  നനച്ചിരുന്നു. ആരോഗ്യമുള്ളപ്പോള്‍ എത്ര അഭിമാനത്തോടെ ജീവിച്ച മനുഷ്യന്‍. എല്ലാവരും എത്ര ബഹുമാനത്തോടെയും സ്നേഹത്തോടെയായിരുന്നു  പെരുമാറിയിരുന്നത്. നല്ല കാലത്ത് സ്വന്തം പേരിലുള്ള സ്വത്തുക്കള്‍  വീതം വെച്ചത്  ഇപ്പോള്‍ അദ്ദേഹത്തെ  അത്രമാത്രം  നിസ്സഹായനാക്കിത്തീര്‍ത്തിരിക്കുന്നു . 
 
മുറിയിയുടെ ‍ വാതില്‍ക്കല്‍ വലിയ ശബ്ദത്തോടെ മൂത്ത മകള്‍‍.
"എന്താ അച്ഛാ ഇത്? ചേട്ടന്ടെ ആള്‍ക്കാരെ കണ്ടില്ലേ അച്ഛാ..  ഇത്തിരി  നേരം കൂടി കാത്തുനിന്നാല്‍ അമ്മയിങ്ങെത്തുമായിരുന്നില്ലേ?"  മുറിയുടെ വാതില്‍ വലിച്ചടച്ചുകൊണ്ട് അവരും  പോയി.

"സാരമില്ല ഞാന്‍ സഹായിക്കാം" ഞാന്‍ അദ്ദേഹത്തിനടുത്തെക്ക് നീങ്ങി.
പെട്ടെന്ന് അടച്ച വാതില്‍ തുറന്നു ഒരു കുഞ്ഞു ശബ്ദം.
"എന്താ അച്ഛാ പറ്റിയത്?" പുഞ്ചിരിയോടെ അദ്ദേഹത്തിന്‍റെ ഇളയ മകള്‍. എട്ടാം ക്ലാസ്സുകാരി. അവളെ കണ്ടതും അദ്ദേഹത്തിന്‍റെ മുഖം വിടര്‍ന്നു.
" സാര്യല്ലച്ച്ചാ, വരൂ ഞാന്‍ കക്കൂസ്സില്‍ കൊണ്ടാക്കാം."
അവള്‍ അദ്ദേഹത്തിന്‍റെ കൈ പിടിച്ചു കക്കൂസ്സില്‍ ‍ കൊണ്ടുപോയിരുത്തി. മുറിക്കു പുറത്തു പോയി കുറെ തുണികളുമായി വന്നു. നിലത്തുള്ള എല്ലാ കച്ചറകളും എടുത്തു വെളിയിലേക്ക് പോയി. വീണ്ടും തുണികളുമായി വന്നു നിലത്തിരുന്നു തുടച്ചു വൃത്തിയാക്കുന്ന കാഴ്ച എന്റെ കണ്ണില്‍ വെള്ളം നിറച്ചു.....എന്തേ ഇങ്ങനെയുള്ള മനസ്സുകള്‍ ദൈവം എല്ലാവര്‍ക്കും നല്‍കിയില്ല.
"കഴിഞ്ഞോ അച്ഛാ..." കക്കൂസിന് പുറത്തു നിന്നും അവള്‍ ചോദിച്ചു..
"കഴിഞ്ഞു മോളെ.." അവള്‍ അദ്ദേഹത്തെ ചുമലില്‍ താങ്ങി കട്ടിലിനടുത്തേക്ക് നടന്നു നീങ്ങി....
വികലമായ മനസ്സുകള്‍ നിറഞ്ഞു നില്‍ക്കുന്ന  ഈ ലോകത്ത് നല്ല മനസ്സുകളെ കുറച്ചെങ്കിലും ദൈവം സൃഷ്ടിചിട്ടില്ലായിരുന്നെങ്കില്‍ ലോകക്രമം  എന്താകുമായിരുന്നു?